Thursday 23 August 2012

എസ്.ജയേഷ് /ക്ള (കഥകള്‍ )

കാതൽത്തിടമ്പും മൊഴിയുടെ തിണർപ്പുമുൾല കഥകൾ. നേരേ പോ, നേരേ വാ എന്നതാണ് ഈ കഥകളുടെ ഉടവാൾച്ചന്തം. ഒറ്റവായനയിൽ തെളിയുന്ന ചന്തം. വായനക്കാരനിൽ അനായാസമായി പടർന്നു കയറുന്ന ഈ തെളിമയാണ് ജയേഷിന്റെ കഥകളുടെ മുഖ്യവിശേഷം. ഇ സുഗമസൌന്ദര്യം അശിക്ഷിതന്റേതല്ല, മറിച്ച് സൂക്ഷ്മതയുള്ള ഒരെഴുത്തുകാരന്റേതാണെന്ന് കഥകളുടെ വായന ക്രമേണ ബോധ്യപ്പെടുത്തുന്നുണ്ട്. ആദ്യത്തെ കഥയായ ‘മറിയയും അവിശുദ്ധബന്ധങ്ങളും (സാരോപദേശകഥ)‘ ജയേഷിയൻ കഥയെഴുത്തിന്റെ ക്ലാസ്സിക് മാതൃക്അയാണ്. മലയാൾഗ്രാമീണരുടെ പതിവ് സംഭാഷണശൈലിൽ നേരിട്ടുള്ള ആഖ്യാനം വാർന്നുവീഴുന്നു. സുന്ദരിയായ മറിയ യൌവ്വനത്തിൽ വിധവയാകുന്നു. ‘ദുരുദ്ദേശങ്ങളൊന്നും കൂടാതെ’ അവൾ ചിലരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ‘കപടമായൊരു നിഷ്കളങ്കതയോടെ’ കഥാകാരൻ ആഖ്യാനം ചെയ്യുന്നു. ഒരു കുമ്പസാരക്കൂട്ടിന്റെ കവലയിൽ അവൾ വഴിതിരിയുന്നു. അലസവായനയിൽ ഇത്രയേയുള്ളൂ കഥ. പക്ഷേ കഥ മാത്രമല്ലല്ലോ കഥ. ജയേഷിന്റെ കഥകളുടെ പൊരുളടയാളങ്ങൾ ഈ സവിശേഷ അന്തരീക്ഷനിർമ്മിതിയാണെന്ന് ഞാൻ കരുതുന്നു. ഒരു കുനുഷ്ഠുകാരന്റെ കണിശബുദ്ധിയോടെ തന്റെ വായനക്കാരന് ജയേഷ് ഒരു ചോക്ലേറ്റ് നൽകുന്നു. അത് നൊട്ടിനുണയുമ്പോൾ അയാളുടെ ലോകം മാറുന്നു എന്നൊക്കെ എഴുതിയാൽ അത് കടന്ന കൈയ്യാകും. പക്ഷേ അവിടെ ഒന്നും സംഭവിക്കാതിരിക്കുന്നില്ല എന്നത് രേഖപ്പെടുത്തേണ്ടതു തന്നെയാൺ`. എല്ലാ കഠിനതകൾക്കും അതീതമായി ജീവിതത്തിന് ഒരു ലാളിത്യമുണ്ടെന്നും അതിനൊരു കർത്തൃത്വമുണ്ടെന്നും ജയേഷിന്റെ കഥകൾ ഓർമ്മപ്പെടുത്തുന്നു. ഒരു ഐൻസ്റ്റൈൻ സൂത്രവാക്യം നന്നായി ഗ്രഹിച്ച ഒരാൾ അത് പ്രൈമറി ക്ലാസ്സിൽ പഠിപ്പിക്കുന്നതിന്റെ ലാളിത്യം ജയേഷിന്റെ എഴുത്തുവഴിയിൽ കാണുന്നുണ്ട്.

പി ജെ ജെ ആന്റണി

No comments:

Post a Comment